ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരെന്നു കണ്ടെത്താനുള്ള പ്രക്രിയ തിരുവനന്തപുരത്ത് സജീവമായപ്പോഴും ഡൽഹിയിലും നീക്കം തകൃതി. മുഖ്യമന്ത്രിസ്ഥാനത്തേക്കു സാധ്യതയുള്ള മൂന്നു പ്രബലരിൽ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ഇന്നലെ നടത്തിയ ചർച്ച നിർണായകമാകും. സംസ്ഥാനത്ത് തുടരുന്ന വി.ഡി. സതീശനുവേണ്ടി ഏതാനും നേതാക്കളും പ്രവർത്തകരും സമ്മർദം ശക്തമാക്കുന്നുമുണ്ട്.
കേന്ദ്രനിരീക്ഷകരായി തിരുവനന്തപുരത്തെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് കോണ്ഗ്രസ് എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിലാണ് വേണുഗോപാലിനു സാധ്യതയേറുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി നടന്ന ചർച്ചയിൽ ലഭിച്ച സൂചനകൾ കേന്ദ്രനിരീക്ഷകർ ഇന്ന് ഉപയോഗപ്പെടുത്തും. എംഎൽഎമാരുടെ അഭിപ്രായം സംബന്ധിച്ച് ഹൈക്കമാൻഡിന് ഇന്നു രാത്രിയോ നാളെയോ റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിലെ ധാരണകൾക്കു വിരുദ്ധമല്ലെങ്കിൽ നിയുക്ത മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അധികം വൈകില്ല.
വേണുഗോപാലിനും രമേശിനും സതീശനും ഒരുപോലെ മുഖ്യമന്ത്രിയാകാനുള്ള കഴിവും അർഹതയും പാർട്ടിയോടുള്ള കൂറും ഉണ്ടെന്നാണു മല്ലികാർജുൻ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുടെ വിലയിരുത്തൽ. കേരളത്തിലെ ജനവിധി അറിയുന്നതിനുമുന്പും ശേഷവും നേരിട്ടും അല്ലാതെയും അനൗപചാരികമായി ഇവർ പലതവണ കൂടിയാലോചന നടത്തിയിട്ടുണ്ട്. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും സതീശന്റെയും വ്യക്തിപരമായ അഭിപ്രായങ്ങളും അർഹതയും താത്പര്യവും ഹൈക്കമാൻഡിനു മുന്നിലുണ്ട്.
ജയിച്ചെത്തിയ 63 പേരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സീറ്റ് കിട്ടുന്നതിലും പ്രചാരണത്തിന് ആവശ്യമായ ഫണ്ട് നൽകുന്നതിലും ജയിച്ചെത്തിയവരെ സഹായിച്ചത് വേണുഗോപാലാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
കേരളത്തിലും കേന്ദ്രത്തിലും മന്ത്രി, മൂന്നു തവണ വീതം എംഎൽഎ, എംപി എന്നീ നിലകളിലെ അനുഭവവും കെഎസ്യു, യൂത്ത് കോണ്ഗ്രസ് മുതൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വരെയുള്ള പാർട്ടിയിലെ മികവും അനുകൂല ഘടകങ്ങളാണ്. ഹൈക്കമാൻഡിന്റെ ഏറ്റവും വിശ്വസ്തനെന്നതാകും വേണുഗോപാലിന്റെ സാധ്യത കൂട്ടുന്നത്. രാഹുൽ ഗാന്ധിയുമായുള്ള ഹൃദയബന്ധം രഹസ്യമല്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനും യുപി അടക്കമുള്ള ഹിന്ദി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും മുന്പായി എഐസിസിയിലെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവി ഒരു ഹിന്ദിക്കാരന് കൈമാറണമെന്ന നിർദേശവും വേണുഗോപാലിന് അനുകൂലമായേക്കും.
2017 മുതൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ നേതൃത്വത്തിന് മതിപ്പുമുണ്ട്. 2014 മുതൽ തുടർച്ചയായ പരാജയങ്ങളിൽ തകർന്ന കോണ്ഗ്രസ് പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറു സീറ്റുകളിലേക്ക് വളർത്തിയതിലും രാഹുലിനെ പ്രതിപക്ഷ നേതാവാക്കിയതിലും വേണുവിന്റെ തന്ത്രങ്ങളുമുണ്ട്.
എന്നാൽ, മൂവരിലെ ഏറ്റവും സീനിയർ നേതാവെന്നതും പൊതുസ്വീകാര്യതയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കമുള്ള മികവുറ്റ പ്രവർത്തനങ്ങളും ചെന്നിത്തലയ്ക്കുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ പയ്യൻ മന്ത്രി മുതൽ നിയമസഭയിലും പിന്നീട് പലതവണ ലോക്സഭയിലും ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടിക്കുള്ളിൽ മതിപ്പുണ്ട്. വിദ്യാർഥിരാഷ്ട്രീയം മുതൽ എഐസിസിയിലും പ്രവർത്തകസമിതിയിലും ദീർഘകാലമുള്ള പ്രവർത്തനങ്ങളും മുതിർന്ന നേതാക്കളുമായുള്ള ആത്മബന്ധവും കരുത്താണ്. യൂത്ത് കോണ്ഗ്രസിന്റെ ദേശീയ പ്രസിഡന്റായിരിക്കെ ഉത്തരേന്ത്യയിൽ പാർട്ടിയെ വളർത്താൻ ചെന്നിത്തല നടത്തിയ പ്രവർത്തനങ്ങൾ നിസാരമല്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി സർക്കാരിനെ താഴെയിറക്കി യുഡിഎഫിന് വൻ വിജയം സമ്മാനിച്ചതു സതീശന്റെ നേതൃത്വത്തിലാണെന്നതാണ് അദ്ദേഹത്തിന് ഏറ്റവും അർഹത നേടിക്കൊടുക്കുന്നത്. കേരളത്തിലെ സാധാരണക്കാരിലും പാർട്ടി പ്രവർത്തകരിലും വലിയ പിന്തുണയും അദ്ദേഹത്തിനുണ്ട്.
സതീശന് അർഹതപ്പെട്ട മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിക്കുന്നുമുണ്ട്. നിയമസഭയിലെ പ്രകടനത്തിലും സതീശൻ മുന്നിലാണ്. മന്ത്രിയായി മുന്പ് പരിചയമില്ലെങ്കിലും പ്രതിപക്ഷനേതാവിന്റെ റോളിൽ മികച്ച സംഭാവനകൾ അദ്ദേഹത്തിനുണ്ട്.
മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ സതീശന് അനുകൂലമായി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വിവിധ മത, സാമുദായിക സമൂഹങ്ങൾക്കിടയിൽ സതീശന് പിന്തുണ കൂടിയിട്ടുണ്ട്.